Take it easy

ഒരു ഒഴിവുദിവസത്തിലെ സുപ്രഭാതം
ഓണം വെക്കേഷന്‍ കഴിഞ്ഞെങ്കിലും മഴ മുഴുവനായി മാറിയിട്ടില്ല
 മാഷ് , പൂമുഖത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കയായിരുന്നു
അപ്പോഴാണ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് .
നോക്കിയപ്പോഴുണ്ട് , മാഷിന്റെ ശിഷ്യനും അയല്‍‌വീട്ടിലെ പയ്യനുമായ കുസൃതിക്കുട്ടനും  ഒരു അപരിചിതനും
( കുസൃതിക്കുട്ടനെക്കുറിച്ച് രണ്ടുവാക്ക് : വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു വിദ്യാര്‍ത്ഥി നേതാവുകൂടിയാണ് കുസൃതിക്കുട്ടന്‍ . പോരാടുക എന്നു പറഞ്ഞാല്‍ അധികാരസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കത്തയക്കുക എന്നു കൂടി അര്‍ത്ഥമാക്കേണ്ടതുണ്ട് . ഈയ്യിടെ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് കുസൃതിക്കുട്ടന്‍ ചില നിവേദനങ്ങള്‍ അയച്ചിരുന്നു .  അതിലൊന്ന് പാദവാര്‍ഷിക പരീക്ഷക്കുള്ള ഭാഗങ്ങള്‍ ഹാഫ് ഇയര്‍ലി എക്സാമിനേഷനും ആനുവല്‍ എക്സാമിനേഷനും ചോദിക്കരുത് എന്നതായിരുന്നു . മറ്റൊരു ശ്രദ്ധേയമായ നിവേദനം  എട്ടുപിരീഡ് ടൈംടേബിള്‍ ആക്കിയപ്പോള്‍ , ഒരേ വിഷയം ഒരു ദിവസം  രണ്ട് പിരീഡ് ആക്കുകയാണെങ്കില്‍  പുസ്തകങ്ങളുടെ ഭാരം കുറക്കുവാന്‍ കുറക്കുവാന്‍ കഴിയുമെന്നതായിരുന്നു . ഇവക്ക് കുട്ടികളുടെ കടയ്യടി നേടുവാന്‍ കഴിഞ്ഞെങ്കിലും അദ്ധ്യാപകരുടെ കയ്യില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത് )
മാഷ് അതിഥികളെ സ്വികരിച്ചിരുത്തി .
കുസൃതിക്കുട്ടനോട് അതിഥി ആരെന്ന് മാഷ് ആരാഞ്ഞു
കുസൃതിക്കുട്ടന്‍ മറുപടി പറയാന്‍ തുനിനിഞ്ഞപ്പോള്‍ ....
അതിഥി കൈകൊണ്ട് ആഗ്യം കാട്ടി തടഞ്ഞു
എന്നിട്ട് ഗൌരവത്തില്‍ ഒരു ചോദ്യം മാഷിനോട് ചോദിച്ചു
"മാഷേ , രണ്ട് പൂച്ചകള്‍  ....  ഭാര്യയും ഭര്‍ത്താവുമായ രണ്ട് പൂച്ചകള്‍ തമ്മില്‍ പിണങ്ങി . കുറേ സമയം കഴിഞ്ഞ് അവര്‍ വഴക്കുതീര്‍ത്തു . അപ്പോള്‍ അവര്‍ എന്താണ് പറഞ്ഞീട്ടുണ്ടാവുക ?????"
മാഷ് അതിഥിയുടെ ചോദ്യം കേട്ട് പകച്ചു
മാഷ് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചു
പക്ഷെ ഉത്തരം കിട്ടിയില്ല
അക്കാര്യം മാഷ് അതിതിയോട് സൂചിപ്പിച്ചു
അപ്പോള്‍ അതിഥി പറഞ്ഞു
" മ്യാവൂ മ്യാവൂ "
മാഷ് പുഞ്ചിരിച്ചു
തുടര്‍ന്ന് അതിഥി വേറെ ഒരു ചോദ്യം ചോദിച്ചു
"ഒരു ആല്‍ മരത്തില്‍ 100 പക്ഷികള്‍ ഉണ്ട് . ഒരാള്‍ താഴെ നിന്ന് ഒരു പക്ഷിയെ വെടിവെച്ച് വീഴ്‌ത്തി . ബാക്കി എത്ര പക്ഷികള്‍ ആല്‍മരത്തില്‍ ഉണ്ട് ??"
മാഷ് ഉത്തരം അറിയാമെന്ന മട്ടില്‍ പൊട്ടിച്ചിരിച്ചു
ഉത്തരം പറയൂ
അതിഥി നിര്‍ബന്ധിച്ചു
മാഷ് , പറഞ്ഞു
" ആല്‍ മരത്തില്‍ പക്ഷികള്‍ ഉണ്ടാകുകയില്ല , കാരണം വെടിയൊച്ച കേട്ടതിനാല്‍ ബാക്കി പക്ഷികള്‍ പറന്നു പോയിരിക്കും "
ഈ ഉത്തരം മാഷിനെ എങ്ങനെ പറയാന്‍ പറ്റി
മാഷ് അപ്പോള്‍ ആലോചിച്ചു
ഉടനെ മാഷിന് ഓര്‍മ്മവന്നു
എല്‍ പി ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഒരു ഒഴിവ് പിരീഡ് ഈ ചോദ്യം ചോദിച്ചതും ക്ലാസില്‍ ആര്‍ക്കും കിട്ടാഞതും തുടര്‍ന്ന് ടീച്ചര്‍ തന്നെ ഉത്തരം പറഞ്ഞപ്പോള്‍ ക്ലാസില്‍ എല്ലാവരും ചിരിച്ചതുമൊക്കെ
മാഷ് പ്രസ്തുത നോള്‍സ്റ്റാള്‍ജിയ അയവിറക്കിക്കൊണ്ട് അക്കാര്യം പറഞ്ഞു
അപ്പോള്‍ ................
കുസൃതിക്കുട്ടന്റെ മുഖത്ത് പുഞ്ചിരി
അതിഥിയുടെ മുഖത്ത് ഗൌരവം വര്‍ദ്ധിച്ചുവരുന്നു
തുടര്‍ന്ന് അതിഥി ചോദിച്ചു
"മാഷേ ഇത്തരം ചോദ്യങ്ങള്‍  ഒന്നാം ക്ലാസില്‍ കണക്കു പരീക്ഷക്ക് അതായത് അക്കങ്ങള്‍ കൂട്ടുവാനും കിഴിക്കുവാനുമൊക്കെയുള്ള സന്ദര്‍ഭങ്ങളില്‍ ചോദിച്ചാല്‍ എങ്ങനെയിരിക്കും . ഇവിടെ കുട്ടിയുടെ അക്കങ്ങക്കള്‍ കൂട്ടുവാനും കുറക്കുവാനുമുള്ള ശേഷി  പരീക്ഷിക്കുവാന്‍ ഈ ചോദ്യത്തിനു സാധ്യമല്ല . അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യമല്ല . ഞാന്‍ ആദ്യം പറഞ്ഞ ചോദ്യവും അതായത് പൂച്ച ച്ചോദ്യം രണ്ടാമത്തെ ചോദ്യവുമൊക്കെ   ചാനലില്‍ തമാശക്കു ചോദിക്കുന്ന ചോദ്യമായിട്ടാണ് ജനം വിലയിരുത്തുന്നത് . അതിനാല്‍ ഇത്തരം തരികിട ചോദ്യങ്ങള്‍ പരീക്ഷക്കു ചോദിക്കുന്നത് ശരിയല്ല   ""

മാഷ് മനസ്സിലാവാത്ത മട്ടിലിരുന്നു
അതിഥി വീണ്ടും തുടര്‍ന്നു
" ഞാന്‍ ..... സെന്ററിലെ ട്യൂഷന്‍ മാഷാണ് . ഒട്ടേറെ കുട്ടികളെ പരിശീലനം കൊടുത്ത് വലിയ നിലകളില്‍ എത്തിച്ചീട്ടുണ്ട് . 40 കൊല്ലമായി ഞാന്‍ ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുന്നു . എന്റെ വിദ്യാര്‍ത്ഥികളില്‍    ഒട്ടേറെ പേര്‍ ഇപ്പോഴും സമൂഹത്തിന്റെ വലിയ നിലകളില്‍ ഉണ്ട് . എങ്കിലും പറയുകയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഫിസിക്സ് പരീക്ഷക്ക് ചോദിക്കരുത് ""
മാഷ് കുസൃതിക്കുട്ടനെ നോക്കി
കുസൃതിക്കുട്ടന്‍ പറഞ്ഞു
"മാഷേ ട്രാന്‍സ്‌ഫോമറിന്റെ ചോദ്യമാ ട്യൂഷന്‍ മാഷ് പറയുന്നത് "
ട്രാന്‍സ്‌ഫോമറിനെ തൊട്ടുകളിക്കുന്നത് അത്ര നല്ലതല്ല മോനെ . പണ്ടും പരീക്ഷക്ക് ഈ ട്രാന്‍സ്‌ഫോമര്‍ തന്നെയാ വില്ലനായി വന്നേ  " മാഷ് പറഞ്ഞു
അതിഥി പറഞ്ഞു
" ട്രാന്‍സ്‌ഫോമറിന്റെ ഇന്‍പുട്ട് കോയിലിന്റേയും ഔട്ട് പുട്ട് കോയിലിന്റേയും എണ്ണം പറയാതെ ഈ ചോദ്യം ചോദിക്കാവുന്നതേയുള്ളൂ . പക്ഷെ കോയിലിന്റെ എണ്ണം പറഞ്ഞത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനാണ് .  അതും ചോദ്യത്തിന്റെ തുടക്കത്തില്‍ തന്നെ  പറഞ്ഞതിന്റെ ഉദ്ദേശം തന്നെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് .  ഇവിടെ കുട്ടികള്‍ പവറിനു പകരം വോള്‍ട്ടേജ് എന്ന് തെറ്റിദ്ധരിച്ച് ഉത്തരം എഴുതും ""
അതിഥി ഒന്നു നിര്‍ത്തിയതിനുശേഷം തുടര്‍ന്നു
'പണ്ട് സാഹിത്യവാര്‍ഫലം കൈകാര്യം ചെയ്തിരുന്ന  ശ്രീ  എം കൃഷ്ണന്‍ നായര്‍ ഇത്തരം സാഹിത്യത്തെ മാജിക്കല്‍ റിയലിസം എന്ന പേരില്‍ പറഞ്ഞിരുന്നു . അതായത് അത് യഥാര്‍ത്ഥ സാഹിത്യമല്ല . ആളുകളെ കണ്‍കെട്ടുവിദ്യയിലൂടെ അത്ഭുത പരതന്ത്രരാക്കുകയാണ് ചെയ്യുന്നത് . ഈ കണ്‍കെട്ടുവിദ്യയുടെ രഹസ്യം ജനം മനസ്സിലായാല്‍ ആ കലാസൃഷി ഒന്നുമല്ലാതാകും .  അതുപോലെ  ഇത്തരം ചോദ്യങ്ങളെ എന്തോന്നാ വിളിക്കുക ??""
അതിഥി തുടര്‍ന്നു
"ഇനിയും എനിക്ക് പറയാനുണ്ട് . ഏതെങ്കിലും രണ്ട് പ്രതിരോധങ്ങള്‍ നിത്യജീവിതത്തില്‍ ശ്രേണീരീതിയില്‍ ഘടിപ്പിച്ച് അതില്‍ ഒന്നിനു സമാന്തരമായി സ്വിച്ച് ഘടിപ്പിക്കുമോ ? അങ്ങനെയുണ്ടെങ്കില്‍ ... അപ്ലിക്കേഷന്‍ ലെവലിലുള്ളവ കുട്ടികളെ പഠിപ്പിച്ചീട്ടുണ്ടോ ? ഇതിലുമുണ്ട് കള്ളക്കളി ? പ്രതിരോധത്തിന്റെ അളവ് തന്നീട്ടുണ്ട് ? എന്തുകൊണ്ടാണ് വോള്‍ട്ടേജിന്റെ അളവ് തരാത്തത് ? അതും കുട്ടികളെ പറ്റിക്കലല്ലേ ?? ""
മാഷ്  ബുദ്ധിമാനായി  ഒന്നും മിണ്ടാതിരുന്നു
അതിഥി വീണ്ടും വികാരാധീനനായി തുടര്‍ന്നു
" പരീക്ഷ കഴിഞ്ഞപ്പോള്‍ ചില രക്ഷിതാക്കളുടെ പരാതി വന്നു . അവരുടെ കുട്ടികളുടെ ഇടതു കൈയ്യിന്റെ മണിബന്ധത്തിന് നീരുവന്ന് ഡോക്ടറെ കാണിക്കേണ്ടിവന്നു എന്ന് പറഞ്ഞ് ..  കാരണം എന്തെന്നറിയാമോ ?  "
മാഷ് അത്ഭതപ്പെട്ടു  ഫിസിക്സ് ചോദ്യവും കൈയ്യിലെ നീരും തമ്മിലുള്ള ബന്ധം ഒരു തരത്തിലും മാഷിന് കണ്ടെത്താനായില്ല
അതിഥി തുടര്‍ന്നു

" വേറെ ഒന്നുമല്ല  ഇടതുകൈ എങ്ങനെ പിടിച്ചാലാണ് കാന്തിക മണ്ഡലത്തിന്റെ ദിശയും കറന്റിന്റെ ദിശയും തമ്മില്‍ ചിത്രത്തിലേതുപോലെ ലംബമാകുക എന്ന് കണ്ടെത്തുന്നതിനുവേണ്ടി ..  എന്റെ അടുത്ത് ട്യൂഷനു വരുന്ന കുട്ടികള്‍ പല സ്ക്കൂളുകളില്‍ നിന്നു മുള്ളവരുണ്ട് . അതിനാല്‍ ചില സ്കൂളുകളില്‍ പരീക്ഷാ ഹാളില്‍ നിന്ന് ഡിസിപ്ലിന്‍ പ്രോബ്ലം ഉണ്ടായി എന്ന് പരാതിപോലും  വന്നീട്ടുണ്ട് "
ആസമയത്ത് കുസൃതിക്കുട്ടന്‍ ഇടതുകൈ തിരുമ്മിക്കൊണ്ടിരുന്നു
തുടര്‍ന്ന് അതിഥി ഒരു പുഞ്ചിരിയോടെ തുടര്‍ന്നു
"എങ്കിലും ഒള്ള കാര്യം പറയണമല്ലോ ... റസിസ്റ്റന്‍സ് , റസിസ്റ്റിവിറ്റി , കറന്റ് , താപം എന്നിവ വിശകലനം ചെയ്യുന്ന പതിനഞ്ചാമത്തെ ചോദ്യം സൂപ്പറായിരുന്നു "
മാഷിന്റെ മുഖത്ത് ആശ്വാസത്തിന്റെ പൂനിലാവ് ...........
മാഷ് ഇതൊന്നും കേട്ടിട്ട് എന്താ ഒന്നും മിണ്ടാത്തേ
കുസൃതിക്കുട്ടന്‍ ചോദിച്ചു
തുടര്‍ന്ന് അതിഥി പറഞ്ഞു
" ഫിസിക്സ് പരീക്ഷക്കുള്ള ഈ രീതി മറ്റു പരീക്ഷക്കും അപ്ലൈ ചെയ്യാം .  വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ റിവേഴ്സ് ആയി പോയാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ എന്തൊക്കെ സംഭവിക്കും .   തലച്ചോറില്‍ നിന്നുള്ള സിഗ്നല്‍ അഡ്രിനല്‍ ഗ്ലാന്‍സില്‍ എത്തിയില്ലെങ്കില്‍ എന്തുസംഭവിക്കും .  മലയാളത്തിലെ അക്ഷരങ്ങള്‍ കുറക്കുവാനുള്ള നടപടി ആവിഷ്കരിക്കുകയാണെങ്കില്‍ ഏതെല്ലാം അക്ഷരങ്ങളാണ് നിങ്ങള്‍ ഒഴിവാക്കുക .............  ഇത്യാദികളൊക്കെ നടപ്പില്‍ വരുത്താം "
മാഷ് ഇപ്പോഴും ഒന്നും മിണ്ടാതിരുന്നു
ഇതുതന്ന്യാ നിങ്ങള്‍ മാഷന്മാര്‍ ചൊവ്വാവാത്തെ എന്നു പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോയി
തുടര്‍ന്ന് അന്നത്തെ ദിവസം മാഷിന് പത്രം വായിക്കുവാന്‍ കഴിഞ്ഞില്ല